ഇരിട്ടി (കണ്ണൂർ): പരാജയഭീതി മൂലം സിപിഎം സംസ്ഥാനത്ത് വ്യാപകമായി അക്രമവും കള്ളവോട്ടും നടത്തിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കൈയൂക്കിന്റെ ബലത്തിൽ സിപിഎം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചപ്പോൾ, ബിജെപിയാകട്ടെ നോട്ട് നല്കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പല ഭാഗത്തും സ്ഥാനാർഥിളെപ്പോലും പോളിംഗ്സ്റ്റേഷൻ സന്ദർശിക്കാൻ അനുവദിച്ചില്ല. ഇതുകൊണ്ടൊന്നും ജനവികാരത്തെ മാറ്റാൻ കഴിയില്ല. അക്രമങ്ങളോടു പോലീസ് പൂർണമായും നിഷ്ക്രിയ സമീപനമാണു സ്വീകരിച്ചത്. നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാര ത്തിൽ തിരിച്ചുവരും. പേരാവൂരിൽ തനിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കും.
കെ. സുധാകരനെതിരേ കത്തെഴുതിയെന്നു പറയുന്നതു വ്യാജമാണ്. ഇതിനെതിരേ ഡിജിപിക്കു പരാതി നല്കിയിട്ടുണ്ട്. കത്തിനു പിന്നിൽ താനെന്നു തെളിയിക്കാൻ കഴിഞ്ഞാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കും. ആരോപണം ഉന്നയിക്കുന്നവരെ അതു തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫലം വന്നാൽ ആരും വനവാസത്തിനു പോകേണ്ടിവരില്ലെന്നും പിണറായി പ്രതിപക്ഷ നേതാവായി മാറുമെന്നും സണ്ണി പറഞ്ഞു.
വയനാട് ഫണ്ടുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് കണക്കുകൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പൊളിഞ്ഞത് തങ്ങൾക്കു ഗുണകരമായെന്നും സർക്കാരിന്റെ എല്ലാ പൊള്ളത്തരങ്ങളും തുറന്നു കാണിക്കാൻ യുഡിഎഫിനായെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും വീണ്ടും വയനാട് വീട് നിർമാണവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനു പ്രകോപിതനായ സണ്ണി ജോസഫ് ഗൃഹപ്രവേശത്തിന് എല്ലാവരെയും വിളിക്കാമെന്ന് മറുപടി പറഞ്ഞു.